നമിക്കുന്നേന്‍ ഹൃദയത്തിൽ വിളങ്ങീടും ഗജമുഖ-
ഭഗവൽ നിൻ തിരുപാദം തൊഴുതിടുന്നേൻ..
നറുതിരി വിളക്കൊളി തെളിക്കേ നിൻ മുഖപത്മ-
മുണർത്തും ഈ പ്രഭയെന്നിൽ ചൊരിഞ്ഞീടേണേ..
മനസ്സിൽ ഞാൻ നിനച്ചീടും അപരാധങ്ങളെ,
തുമ്പിക്കരം കൊണ്ട് തടുക്കേണേ ശിവസുതനേ..
മിഴിക്കുള്ളിൽ നിറഞ്ഞീടും ഇരുൾനീക്കി അടിയനിൽ,
അറിവിന്റെ വെളിച്ചമിന്നരുളീടേണേ..
ശിഥിലമെൻ മനസ്സിന്നു അവിടുത്തെ പദങ്ങളാ-
ണഭയമീ അഖിലത്തിൽ ലയിക്കും വരെ..
ദിനവും ആ തിരുമാറിൽ അണിയിക്കാൻ മലർ മാല്യം,
കൊരുത്തീടാനൊരുഭാഗ്യം കനിഞ്ഞീടേണേ..
വാരിദം ജലധാരതൂകും പോലെയാ പുഞ്ചിരികാണും,
നേരമാരും പരിസരം മറന്നുപോകും..
വെൺതിങ്കൾകലാധരതനയന്റെ കുസൃതിക-
ണ്ടീഗിരിജാ ദേവിപോലും ചിരിച്ചിട്ടില്ലേ..
യഥാക്രമമവിടുത്തേക്കടയും മോദകങ്ങളും,
പഴവും പാൽ പ്രഥമനുമൊരുക്കിടാം ഞാൻ..
മടികൂടാതടിയന്റെ അരികിലൊന്നണയണേ,
അനുഗ്രഹിക്കണേ വിഘ്നമൊടുക്കും നാഥാ..
ഗണപതി ജയ ജയ, ഗജവകത്രാ ജയ ജയ,
ഗണനാഥാ മൂഷികവാഹനാ തൊഴുന്നേൻ..
സർവ്വവിഘ്ന ദാഹകാ നൽ-ധർമ്മ മാർഗ്ഗ പ്രദായകാ,
ദേവദേവ സുതാ ദേവാ വണങ്ങിടുന്നേൻ..!
..