എത്രയായിരിപ്പു നീ അത്രയും കെടാതെൻ്റെ
ഹൃത്തിലായൊരു ദീപനാളമാം പ്രതീക്ഷയായ്..
വന്നുമൂടുമീ തമസ്സെന്നെയും വലിച്ചിഴ-
ച്ചന്തമില്ലാത്തോരാഴക്കയത്തിൽ എറിയവേ..
കണ്ണുകൾ പല പല വർണ്ണങ്ങൾ നോക്കിപ്പകൽ
ചെന്നൊന്നൊടുങ്ങും വരെ ചിന്തകളകറ്റിലും..
സന്ധ്യയിൽ 'ഇരുൾ' ചന്തം മറച്ചു കരേറുമ്പോൾ
കാഴ്ചകൾ മങ്ങി മനം മിഴികൾ തുറക്കുന്നു..
കപട മറവിയാൽ കാണുവാനില്ലെന്നാക്കി
'കഠിന'ച്ചിരി ചേർത്ത വക്ത്രവസ്ത്രത്തിൻ പിന്നിൽ
വിശ്വസിക്കില്ലെന്നാലും സത്യമാം സ്നേഹത്തിൻ്റെ
നിസ്സഹായവസ്ഥതൻ കണ്ണുനീർ കണം കാണാം..
ഇരുളിൻ നിശബ്ദത തന്നിലും എന്നും മുന്നിൽ
നമ്മുടെ സ്വരം മാത്രം മുഴങ്ങുന്നതു കേൾക്കാം..
അന്തിമേഘങ്ങൾ മേയും ആകാശത്തോപ്പിൻ താഴെ
മന്ദമാ വെളിച്ചത്തിൽ നാം നടപ്പതും കാണാം..
ഇത്തിരി നേരം പോലും എന്നടുത്തില്ലെന്നാകിൽ
ഒത്തിരി വിഷാദിപ്പൂ സ്വപ്നമാണെങ്കിൽക്കൂടി..
ചെന്തിരി നാളം ആഴിപരപ്പിൽ അണയുമ്പോൾ
അരികത്തിരുന്നു നീ പോകുന്നതോർമ്മിപ്പിപ്പൂ..
അടർത്തിക്കളയുവാൻ ആകുന്നില്ലെനിക്കെൻ്റെ
മനസ്സിൽ വരച്ചിട്ട മായാത്ത നീയാം ചിത്രം..
അടുക്കി വയ്പ്പൂ ചുറ്റും അല്പബോധത്തിൽപ്പോലും
അവ്യക്ത മുഖങ്ങളിൽ വ്യക്തമായ് നിന്നെ മനം..!