എന്തിന്നു നീ പെയ്തു തോരുന്നു നിത്യവും
ആരും വരാത്തൊരീ പാതയോരങ്ങളിൽ..?
പാതിക്കറുപ്പിച്ച കണ്മഷിക്കണ്ണുകൾ
പ്രാണൻ പകുത്തു മറഞ്ഞ വഴികളിൽ..!
വെള്ളിക്കൊലുസ്സിൻ കിലുക്കത്തിലൂടെയെൻ
ഉള്ളം കവർന്നവൾ പോകും വഴികളിൽ..!
എന്തിന്നിതെൻ കൈപിടിച്ചേറെ ദൂരമീ,
സന്ധ്യാമ്പരത്തിൻ ചുവപ്പിൽ നടപ്പുനീ..?
നെഞ്ചിൽ നിറങ്ങൾ പുറത്തെങ്ങുമേപോലെ,
മങ്ങി മറഞ്ഞു മരിക്കുന്നവേളയിൽ..!
കണ്ണിൽപ്പൊടിയും തണുത്ത നീർത്തുള്ളികൾ,
നിൻ കൈകളാലെ തുടയ്ക്കുന്നതെന്തു നീ..?
നേർത്ത നിശാവിരി നീർത്തി നിശ്ശബ്ദമാം,
ഏകാന്തവീഥിയിൽ ഞാനെത്തിനിൽക്കവേ..!
നിശ്ചലം ചുറ്റും നിറഞ്ഞമൗനം മനം,
മൂടവേ പിന്നിൽവന്നെന്തേ വിളിച്ചു നീ..?
ഞാനെന്റെ പ്രാണനിൽ ചേർത്തുവയ്ക്കും മുഖം,
നിന്റെയല്ലെന്നറിഞ്ഞിട്ടുമിന്നെന്തിനായ്,
വാടിത്തളർന്നിരിക്കുമ്പൊഴും ചാരത്തു,
കൂട്ടിന്നിരുന്നു കുളിർ മഴ തൂകി നീ..?
.
.